Tuesday, December 6, 2011

filmlover








സിനിമയുടെ കാമുകന്‍മാര്‍

ധനേഷ്‌കൃഷ്‌ണ

`പെണ്ണിനേക്കാളും പണത്തേക്കാളും മുമ്പ്‌ ഞങ്ങള്‍ സിനിമയെ പ്രണയിച്ചു.' അറുപതുകളില്‍ ഫ്രഞ്ച്‌ നവതരംഗത്തിലെ പ്രമുഖരായ ഗൊദാര്‍ദും ത്രൂഫോയും ഷബ്രോളും ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിയത്‌ ലോക സിനിമയിലെ കാരണവന്‍മാരായിരുന്നു.

മോളിവുഡില്‍ സിനിമയെമാത്രം പ്രണയിക്കുന്ന ഒരു കൂട്ടം സംവിധായകര്‍ കടന്നുവന്നിട്ടുണ്ട്‌. സിനിമയുടെ സമാന്തര, മധ്യവര്‍ത്തി, വാണിജ്യമേഖലകളില്‍ അഴിച്ചുപ്പണി നടത്തി ഇവര്‍ മോളിവുഡിന്‌ ഒരു പുത്തന്‍ മേല്‍ക്കൂര പണിയുകയാണ്‌. 2011ന്റെ ആദ്യപകുതി കടന്നപ്പോള്‍ എഴുപതോളം ചിത്രങ്ങളാണ്‌ ഈ വര്‍ഷം പുറത്തുവന്നിരിക്കുന്നത്‌. 2011 ന്റെ ആദ്യറിലീസായ രാജേഷ്‌പ്പിള്ളയുടെ `ട്രാഫിക്‌' മോളിവുഡിന്‌ ഇതുവരെ പരിചയമില്ലാത്ത ചലച്ചിത്രരീതി അവലംബിച്ച്‌ ബഹുജനപ്രീതി നേടി. പിന്നീട്‌ റിലീസായ ഡോ. ബിജുവിന്റെ `വീട്ടിലേക്കുള്ള വഴി' സമാന്തര സിനിമയുടെ സാമ്പ്രദായിക ചട്ടങ്ങളെ അപ്പാടെ തിരുത്തി മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം കരസ്‌ഥമാക്കി. ഇതാ ഒടുവില്‍ റിലീസായ ബ്ലെസിയുടെ `പ്രണയം' ട്രാഫിക്കും വീട്ടിലേക്കുള്ള വഴിയും ഇഷ്‌ടപ്പെട്ടവരുടെ സിനിമയായിമാറിയിരിക്കുന്നു. താരപ്രഭയില്‍ മയങ്ങിപോകാതെ പുതുതലമുറ സംവിധായകന്റെ ഭാവനയ്‌ക്കും ആഗ്രഹത്തിനും അനുസരിച്ച്‌ സിനിമ സൃഷ്‌ടിക്കുന്നു എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. സിനിമ സംവിധായകന്റെ കല തന്നെയാണെന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ മോളിവുഡില്‍നിന്ന്‌ ഒരു ലോകലിപി സൃഷ്‌ടിക്കുകയാണ്‌ ഈ പ്രതിഭകള്‍.

ജീവിതം സ്വപ്‌നത്തേക്കാള്‍ സുന്ദരമാണെന്ന്‌ പ്രഖ്യാപിച്ച്‌കൊണ്ട്‌ ബ്ലെസിയുടെ `പ്രണയം' എല്ലാ പ്രേക്ഷകരിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഒത്തുചേരല്‍, വേര്‍പ്പിരിയല്‍, ഏകാന്തത, പുന:സമാഗമം കഥാപാത്രങ്ങളുടെ ഈ ഇടപെടലുകളിലെല്ലാം പ്രണയത്തിന്റെ ജൈവികത നിലനില്‍ക്കുന്നുവെന്ന്‌ ബ്ലെസി ഓര്‍മ്മപ്പെടുത്തുന്നു. കാറ്റും കടലും വെളിച്ചവും ഇരുളും പ്രണയത്തിന്റെ വിഭിന്ന ഭാവങ്ങളായി അലിഞ്ഞു ചേരുന്ന സിനിമയില്‍ മാത്യൂസ്‌(മോഹന്‍ലാല്‍), ഗ്രേസ്‌(ജയപ്രദ), അച്യുതമേനോന്‍(അനുപംഖേര്‍) എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാജീവികള്‍.
ട്രാഫിക്കിലും ചാപ്പാക്കുരിശിലും പ്രണയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുമ്പോള്‍ `പ്രണയ`ത്തിലും `സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിലും' പ്രണയത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒരൂക്കിയത്‌ പ്രേക്ഷകരെ പ്രചോദിതരാക്കി. ജീവിതത്തിന്റെ മധ്യവേനലിലും സായാഹ്‌നത്തിലും പ്രണയത്തിന്റെ പ്രസരിപ്പ്‌ നിലനില്‍ക്കുന്നുണ്ടെന്ന്‌ പ്രണയവും സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറും സമര്‍ഥിക്കുന്നു.

ട്രാഫിക്‌, വീട്ടിലേക്കള്ള വഴി, പ്രണയം എന്നീ ചിത്രങ്ങള്‍ക്കൊപ്പം ആഷിക്‌ അബുവിന്റെ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, സമീര്‍ താഹിറിന്റെ ചാപ്പക്കുരുശ്‌, രഞ്‌ജിതിന്റെ തിരക്കഥ, പ്രാഞ്ചിയേട്ടന്‍, രജ്‌ഞിത്‌ ശങ്കറിന്റെ പാസഞ്ചര്‍, അരുണ്‍കുമാറിന്റെ കോക്ക്‌ടെയ്‌ല്‍, വിപിന്‍ വിജയിന്റെ ചിത്രസൂത്രം, മേല്‍വിലാസം, ശ്യാമപ്രസാദിന്റെ ഇലക്‌ട്രാ, ലിജോ പെല്ലിശേരിയുടെ സിറ്റി ഓഫ്‌ ഗോഡ്‌ എന്നിവ വഴിമാറി സഞ്ചരിച്ച മലയാളസിനിമകളാണ്‌.
2007 ല്‍ അമല്‍നീരദാണ്‌ `ബിഗ്‌ബി'യിലൂടെ മോളിവുഡില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫ്രെയ്‌മുകള്‍ പരിചയപ്പെടുത്തുന്നത്‌. അതേവര്‍ഷംതന്നെ `തിരക്കഥ'യിലൂടെ രജ്‌ഞിത്ത്‌ ആരും അവതരിപ്പിക്കാത്ത ചലച്ചിത്ര പ്രതിപാദനരിതീ സൃഷ്‌ടിച്ചു. ജയരാജും(ഫോര്‍ ദ പീപ്പിള്‍), ഏ.കെ. സാജനും(സ്‌റ്റോപ്പ്‌ വയലന്‍സ്‌) മുമ്പേ ഇത്തരം സിനിമകള്‍ ചെയ്‌തെങ്കിലും പിന്നീട്‌ ഇവര്‍ തിരിച്ചു നടക്കുകയായിരുന്നു. തിരക്കഥ, പ്രാഞ്ചിയേട്ടന്‍, കേരളകഫേ എന്നീ സിനിമകള്‍ സൃഷ്‌ടിച്ച്‌ രഞ്‌ജിത്‌ പുതിയ തലമുറയ്‌ക്കൊപ്പം നില്‍ക്കുന്നത്‌ ശ്രദ്ധേയമാകുന്നു.

ബൃഹത്‌ ആഖ്യാനങ്ങളായ കെട്ടിടസമുച്ചയങ്ങള്‍, ഭീമന്‍വാഹനങ്ങള്‍, തീവണ്ടികള്‍, വിമാനങ്ങള്‍, ഹൈടെക്‌ യുഗത്തിലെ അത്യാധുനികസൗകര്യങ്ങളായ ലാപ്‌ടോപ്പ്‌, ക്യാമറഫോണുകള്‍, മെട്രോനഗരങ്ങളിലെ ട്രാഫിക്‌ സിഗ്‌നലുകള്‍ എല്ലാം ഇവരുടെ സിനിമകളിലെ ചേരുവകളാണ്‌. തീവ്രവാദം, ആത്മസംഘര്‍ഷങ്ങള്‍, വിരസത, പ്രണയം, കാമം, വിശ്വാസവഞ്ചന, സൗഹൃദം, പ്രതിബദ്ധത തുടങ്ങിയ ഇഴചേരുന്ന സിനിമാസംസ്‌കാരത്തില്‍ വൈദ്യുതാലിംഗനവും പരിഷ്‌കൃതചുംബനങ്ങളും മേളിക്കുന്നുണ്ട്‌.
സമാന്തര സിനിമയിലും ഒരു വഴിമാറല്‍ സഞ്ചാരം നടക്കുന്നതായി കാണാം. ഏറെ വ്യത്യസ്‌തമായി ഇവിടെ സിനിമ ചെയ്‌തിരിക്കുന്നത്‌ ഡോ.ബിജുവും ശ്യാമപ്രസാദുമാണ്‌. സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി (ഡോ.ബിജു), ഇലക്‌ട്രാ, അകലെ, ഒരേകടല്‍(ശ്യാമപ്രസാദ്‌) എന്നീ സിനിമകള്‍ അന്താരാഷ്‌ട്ര പ്രശംസ നേടിയവയാണ്‌. ദേശീയപ്രശംസ പിടിച്ചുപ്പറ്റിയ വിപിന്‍വിജയിന്റെ ചിത്രസൂത്രം പുതുതലമുറയുടെ വിഷയങ്ങള്‍ ദ്രുതഗതിയില്‍ പറഞ്ഞ സിനിമയാണ്‌. മന്ദഗതിയിലായിരുന്ന മലയാളത്തിന്റെ സമാന്തര സിനിമയ്‌ക്ക്‌ ദ്രുതഗതിയിലുള്ള പരിഷ്‌കൃതരൂപവും ഭാവവും നല്‍കിയെന്നുള്ളതാണ്‌ പുതിയ തലമുറയുടെ എടുത്തുപറയേണ്ട പുരോഗതി.

No comments: