
ആത്മകഥ പറയുമ്പോള്‍
ശ്രീനിവാനന്‍/ധനേഷ്‌കൃഷ്‌ണ
ഒരു സാധാരണ മലയാളിയില്‍ നിഷിപ്‌തമായ അപകര്‍ഷതയും ദുരഭിമാനവും പൊങ്ങച്ചവും കൂര്‍മ്മബുദ്ധിയും ശ്രീനിവാസന്‍ കഥാപാത്രങ്ങളിലെ ഭാവവൈവിധ്യങ്ങളാണ്. അഭ്രപാളിയില്‍ അതിഭാവുകത്വമോ അമാനുഷികതയോ ഊതിവീര്‍പ്പിക്കാതെയാണ് ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ മലയാളികളോട് സംവേദിക്കുന്നത്. 1977 ല്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അനാഥാലയത്തിലെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാതെ താന്തോന്നിത്തരം കാട്ടി നടക്കുന്ന തലതെറിച്ച പയ്യന്‍ നൂലന്‍ അന്തോണിക്ക് വേഷപ്പകര്‍ച്ച നല്‍കിയാണ് ശ്രീനിവാസന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അരവിന്ദന്റെ ചിദംബരത്തില്‍ മുനിയാണ്ടിയായി പ്രത്യക്ഷപ്പെട്ടു. പൊന്‍മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌ക്കരന്‍ , വടക്ക്‌നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ , ചിന്താവിഷ്‌ടയായ ശ്യാമളയിലെ വിജയന്‍ മാഷ് , ഉദയനാണ് താരത്തിലെ സരോജ് കുമാര്‍ , അറബികഥയിലെ ക്യൂബമുകുന്ദന്‍ , തകരചെണ്ടയിലെ ചക്രപാണി, കഥപറയുമ്പോളിലെ ബാര്‍ബര്‍ ബാലന്‍ തുടങ്ങിയ വ്യത്യസ്‌തമായ കഥാപാത്രങ്ങളായി ശ്രീനിവാസന്‍ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്നു.
നവാഗതനായ പ്രേംലാല്‍ സംവിധാനം ചെയ്‌ത ശ്രീനിവാസന്റെ ഓണച്ചിത്രമണ് ആത്മകഥ. മെഴുകുതിരിനിര്‍മ്മാണസ്‌ഥാപനത്തിലെ ജീവനക്കാരായ കൊച്ചുബേബിയുടെയും മേരിയുടെയും ജീവിതഗന്ധിയായ പ്രണയക്കഥകൂടിയാണ് ആത്മകഥ. തന്റെ അഭിനയജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് കൊച്ചുബേബിയുടേതെന്ന് ശ്രീനിവാസന്‍. `ആത്മകഥ'യിലെ അനുഭവങ്ങള്‍ പറയുന്നതോടൊപ്പം തന്റെ ആത്മകഥയിലെ ചില അനുഭവങ്ങള്‍ അടര്‍ത്തുകയാണ് ശ്രീനിവാസന്‍.
? സിനിമാഭിനയത്തിനോടുള്ള അഭിനിവേശം ചെറുപ്പത്തില്‍തന്നെ ഉണ്ടായിരുന്നോ
നാടകമായിരുന്നു എന്റെ അഭിനയത്തിന്റെ ഭൂമിക. നാടകത്തിനോടായിരുന്നു താല്‍പര്യം. അന്ന് കുറെനാടകങ്ങള്‍ ചെയ്‌തു. നിരവധിനാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ ഹിസ്‌റ്ററി പ്രൊഫസര്‍ അപ്പുനമ്പ്യാര്‍ എന്നെ കാര്യമായി അടുത്തേക്ക് വിളിച്ച് ഉപദേശിച്ചു . ഒരു കാര്യം ഇപ്പോള്‍ തന്നെ തീരുമാനിക്കണം, അതിനുള്ള സമയമായി. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളാണ് കൂടുതല്‍ സന്തോഷം കിട്ടുന്നത്. അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. നാടാകാഭിനയമായിരുന്നു കൂടുതല്‍ താല്‍പര്യം .അതുകൊണ്ട്‌തന്നെ നാടകാഭിനയം പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നാട്ടില്‍ അഭിനയം പഠിപ്പിക്കുന്ന സ്‌ഥാപനങ്ങളൊന്നുമില്ലായിരുന്നു. അഭിനയം എന്തെന്നറിയാനുള്ള ആകാംക്ഷയാണ് 22 മത്തെ വയസ്സില്‍ മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചേരുവാന്‍ പ്രേരിപ്പിച്ചത്. ഫിലിം ചെയ്‌ബറില്‍ അഭിനയം പഠിക്കാനെത്തിയപ്പോള്‍ ,സംവിധായകരായ കെ.എസ്.സേതുമാധവനും രാമുകാര്യാട്ടും പി.ഭാസ്‌കരന്‍ മാഷുമെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് ചിരി വന്നു. അവര്‍ എന്നെ ഉപദേശിച്ചു. അഭിനയം പഠിച്ചത്‌കൊണ്ട് പ്രയോജനമില്ല. നാട്ടില്‍ പോയി വേറെ വല്ല ജോലിനോക്കിക്കോളൂ. അവര്‍ എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അഭിനയം പഠിക്കാന്‍ എനിക്ക് യോഗ്യതകള്‍ ഉണ്ടായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എ സോണിന് ഒരു തവണ ബെസ്‌റ്റ് ആക്‌റ്ററായും കോളെജ് തലത്തില്‍ രണ്ട് തവണ ബെസ്‌റ്റ് ആക്‌റ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്. അഭിനയം പഠിക്കാന്‍ വന്നവരില്‍ എലിജിബിലിറ്റി എനിക്കായിരുന്നു.
? പ്രശസ്‌ത സംവിധായകന്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അവസരം ചോദിച്ച് പോയതാണോ.
അത് വളരെ സിംപിളാണ്. ഫിലിം ചേംബറില്‍ പഠിക്കുമ്പോള്‍ പി.എ.ബക്കര്‍ പലവട്ടം അവിടെ വന്നിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ നാല് ഭാഷകളിലാണ് കോഴ്‌സ് പടിപ്പിക്കുന്നത്. പ്രിന്‍സിപ്പാളിന്റെ ക്ഷണം സീകരിച്ച് കുറെ മലയാളം സംവിധായകര്‍ പഠിപ്പിക്കാന്‍ വരാറുണ്ട്. പ്രിന്‍സിപ്പാളിന്റെ സുഹൃത്ത് പ്രഭാകരനെ കാണാന്‍ പി.എ.ബക്കര്‍ വരുമായിരുന്നു. അങ്ങനെ പലവട്ടം പി.എ.ബക്കറുമായി സംസാരിച്ചിട്ടുണ്ട് .
കബനി നദിചുവന്നപ്പോള്‍, ചുവന്ന വിത്തുകള്‍ എന്നീ സിനിമകള്‍ പി.എ.ബക്കര്‍ ആയിടെ സംവിധാനം ചെയ്‌ത സിനിമകളാണ്. അതിന് മുമ്പാണ് ഓളവും തീരവും പി.എ.ബക്കര്‍ നിര്‍മിച്ചിരുന്നു.
ഞാന്‍ അവസരം ചോദിച്ച് ചെന്നതല്ല . പി.എ.ബക്കര്‍ അവസരം വേണോയെന്ന് ചോദിച്ചുമില്ല. എറണാകുളത്ത് പുതിയസിനിമ തുടങ്ങാന്‍ പോകുകയാണ് വന്നാല്‍ ഒരു റോള് ചെയ്യാം. ആ സിനിമയാണ് മണിമുഴക്കം.
? ആദ്യം എഴുതിയതിരക്കഥ മോഹനന്റെ `ഒരു കഥ ഒരു നുണകഥ'യാണല്ലോ. ഒരു തിരക്കഥ എഴുതാനുള്ള ധൈര്യം കിട്ടിയത്.
കെ.ജി.ജോര്‍ജിന്റെ മേള, ഇനി ഞാന്‍ ഉറങ്ങട്ടെ, കോലങ്ങള്‍ എന്നീ സിനിമകളുടെ ചര്‍ച്ചകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്. നാടകങ്ങള്‍ എഴുതിയ കാലത്ത് ഞാന്‍ കഥകളും എഴുതിയ പരിചയമുണ്ട്. ഒരാള്‍ എഴുതിയ തിരക്കഥ മാറ്റി എഴുതണം. നിര്‍മ്മാതാവ് ഇന്നസെന്റാണ് പറഞ്ഞത് നമുക്ക് എഴുതാമെന്ന്. ഞാനും ഇന്നസെന്റെും കൂടിയാണ് അതിന്റെ തിരക്കഥ എഴുതിയത്. ആ സിനിമയാണ് മോഹനന്റെ ഒരു കഥ നുണകഥ. സിനിമ റിലീസായപ്പോള്‍ തിരക്കഥ സംഭാഷണം മോഹന്‍ -ശ്രീനിവാസന്‍ എന്നായിരുന്നു. ഒരക്ഷരം പോലും എഴുതാത്ത മോഹനന്റെ പേര് വച്ചു. ഇന്നസെന്റിന്റെ പേര് ഒഴിവാക്കി. എന്റെ പേരും വേണമെങ്കില്‍ മോഹനന് ഒഴിവാക്കാമായിരുന്നു.
? ഓണച്ചിത്രമായ `ആത്മകഥ'യില്‍ ഹൈറെയ്‌ഞ്ചിലെ മെഴുകുതിരിനിര്‍മ്മാണ സ്‌ഥാപനത്തില്‍ പണിചെയ്യുന്ന അന്ധനായ കൊച്ചുബേബിയുടെയും ഭാര്യ മേരിയുടെയും മകള്‍ ലില്ലികുട്ടിയുടെയും കഥയാണ് പറയുന്നത്. സാങ്കേതികതവിദ്യകൊണ്ട് ഉത്തരാധുനികസിനിമ ജനത്തിനെ വിരട്ടുമ്പോള്‍ വല്ലാത്ത ഒച്ചപാടില്ലാത്ത ഇത്തരം ലളിതമായ ഒരു സിനിമയുടെ പ്രസക്‌തി.
കോടികള്‍ മുടക്കിയാണ് ഹോളിവുഡ് സിനിമകള്‍ ഇറങ്ങുന്നത്. ജുറാസിക്ക് പാര്‍ക്ക് പോലുള്ള സിനിമകള്‍ വളരെ സാങ്കേതിക വിദ്യകള്‍ ഉപയോഗുച്ച് എടുത്ത സിനിമയാണ്. ഡ്രൈവിങ്‌ഡെയ്‌സി എന്നൊരു ഹോളിവുഡ് ചിത്രമുണ്ട്. മക്കള്‍ വിട്ട്‌പോയ ഒരു വയസ്സായ സ്‌ത്രീയുടെ കഥയാണ്. ഏകാന്തത അനുഭവിക്കുന്ന ആ സ്‌ത്രീക്ക് എല്ലാവരെയും ദേഷ്യമാണ്. അവരുടെ ജീവിതത്തിലേക്ക് ഒരു ഡ്രൈവര്‍ കടന്ന് വരുകയും അവര്‍ തമ്മിലുള്ള സൗഹൃദമാണ് ആ സിനിമയുടെ ഇതിവൃത്തം. അത്രക്കും ലോലമാണ് ആ കഥ. 20 വര്‍ഷം മുന്‍പാണ് ആ ചിത്രം ഇറങ്ങിയത്. ആ വര്‍ഷത്തെ ഓസ്‌കാറും അതിനായിരുന്നു. വളരെ ഒച്ചപാടും ബഹളവും ഒക്കെയുള്ള സിനിമകളുടെ കൂട്ടത്തിലാണ് ആ സിനിമയിറങ്ങുന്നത്. എത്രതന്നെ പുരോഗമിച്ചാലും മികച്ച കഥയുള്ള സിനിമ ഹൃദയത്തില്‍ തട്ടും. അത് ജനം ഇഷ്‌ടപെടുകയും ചെയ്യും. ആത്മകഥ അത്തരം ഒരു ജീവിതഗന്ധിയായ സിനിമയാണ്. അത് ഹൃദയഭേദകമാണ്.
? `ആത്മകഥ'യുടെ ഇതിവൃത്തം കേട്ടപ്പോള്‍ കഥയില്‍ ആകര്‍ഷിച്ച ഘടകം.
`ആത്മകഥ'യുടെ കഥ സംവിധായകന്‍ പ്രേംലാല്‍
പറഞ്ഞപ്പോള്‍ പ്രേക്ഷകരില്‍ പ്രചോദനം ഉണ്ടാക്കുന്ന സിനിമയായിരിക്കുമിതെന്ന് തോന്നി. കോമഡി, കുടുംബച്ചിത്രം, ആക്ഷന്‍, സസ്‌പെന്‍സ് ഇങ്ങനെ ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താനാവുന്ന സിനിമയല്ലിത്. മറ്റൊരാളും ഇതുവരെ പറയാത്ത വിഷയം. ലോകസിനിമകളിലെവിടെയും കാണ്ടിട്ടില്ലാത്ത ഇതിവൃത്തമാണ്. പ്രേക്ഷകര്‍ അറിയാതെ സ്‌നേഹിച്ചുപോകുന്ന പ്രതിപാദനരീതിയാണ് ആത്മകഥയുടെത്.
? ഏതെങ്കിലും സിനിമ കണ്ട് പ്രചോദനമേകിയവര്‍ പിന്നീട് വിളിച്ചിട്ടുണ്ടോ.
കഥപറയുമ്പോള്‍ എന്ന സിനിമ കണ്ട് രജനികാന്ത് വിളിച്ചിരുന്നു. കുറെ വര്‍ത്തമാനങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ബാഗ്ലൂരുള്ള എന്റെ രണ്ട് സുഹൃത്തുക്കള്‍ കുറെ നാളായി എന്നെ വീട്ടിലേക്ക് വിളിക്കുന്നത്. കഥപറയുമ്പോള്‍ എന്ന ചിത്രം കണ്ടപ്പോളാണ് എനിക്ക് മനസിലായത്. സുഹൃത്തുക്കളുടെ ക്ഷണത്തിന്റെ മ്യൂല്യം. ഞാനിനി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ചെയ്യാന്‍ പോകുന്നത് അവരുടെ അതിഥിയാകുകയാണ്.
? സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാര്‍ബര്‍ ബാലന്‍ അശോക് രാജിന്റെ മുന്നിലേക്ക് ചോറ്റ്‌പാത്രം നീട്ടിയപോലെ ശ്രീനിവാസന്‍ ഏതെങ്കിലും സുഹൃത്തിന്റെ മുന്നിലേക്ക് ചോറ്റു പാത്രം നീട്ടിയിട്ടുണ്ടോ.
അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.
? ക്ഷുഭിതയൗവനത്തിന്റെ ബിംബങ്ങളായിരുന്ന ജയനും സോമനും സുകുമാരനും താരങ്ങളായി വിലസുമ്പോളായിരുന്നു താങ്കളുടെ കടന്നുവരവ്. താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളായ ദിലീപും പൃഥിരാജും നിറഞ്ഞനില്‍ക്കുന്ന മലയാളത്തില്‍ ഒരു നടനായിതന്നെ ഇപ്പോഴും ഈ ആകാര ഭംഗി വച്ച് മല്‍സരിക്കാനുള്ള ആത്മധൈര്യം.
ഞാനൊരിക്കലും മറ്റു താരങ്ങളോട് മല്‍സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. ഞാനഭിനയിക്കുന്ന ചിത്രം വിജയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ അഭിനയിക്കുന്ന അല്ലെങ്കില്‍ തിരക്കഥയെഴുതുന്ന സിനിമ നന്നാക്കാന്‍ എന്തെല്ലാം വിഭവങ്ങളാണ് ചേര്‍ക്കേണ്ടത് എന്നാണ് ഞാന്‍ നോക്കുന്നത്. ഒപ്പം ഇറങ്ങാന്‍ പോകുന്ന സിനിമയില്‍ മൂന്ന് പാട്ടും നാല് ഇടിയുമുണ്ടെന്ന് കരുതി നമ്മുടെ സിനിമയില്‍ അതൊക്കെ ചേര്‍ക്കാന്‍ പറ്റുമോ. ഞാന്‍ മല്‍സരിക്കുന്നത് എന്നോട് തന്നെയാണ്. എന്റെ പരിമിതികളോടല്ലാതെ വേറെ ഒന്നിനോടുമല്ല ഞാന്‍ മല്‍സരിക്കുന്നത്.
?പുതിയ പ്രതിഭകള്‍ സംവിധാനത്തിലും തിരക്കഥാരചനയിലും കാണുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ജയരാജ്, ലാല്‍ജോസ്, റോഷന്‍ ആന്‍ട്രൂസ്, എം.മോഹനന്‍ ഇവരെല്ലാവരും എന്റെ തിരക്കഥയിലൂടെ വന്ന സംവിധായകരാണ്. പിന്നെ പുതിയ ആളുകള്‍ ഈ മേഖലയില്‍ ശോഭിക്കാത്തതിന്റെ കാരണം ഇവര്‍ നിര്‍മാതാക്കളുടെ പണത്തിന്റെ പ്രഭയില്‍ വീണ് പോകുന്നു. കഥപോലും കേള്‍ക്കാതെയാണ് ചില നിര്‍മാതാക്കള്‍ പടം എടുക്കുന്നത്. എം.എ.ജോസഫ്, ടി.എ.വാസുദേവനുമെല്ലാം തങ്ങള്‍ നിര്‍മിക്കുന്ന പടത്തില്‍ ആരെല്ലാം അഭിനയിക്കണം എന്ന് നിശ്‌ചയിക്കുന്നത് അവരാണ്. സിനിമയെ കുറിച്ച് നല്ല ജഡ്‌ജ്‌മെന്റെ് അവര്‍ക്ക് ഉണ്ടായിരുന്നു. പണത്തിന് അനുസരിച്ച് ഇപ്പോള്‍ പടം പിടിക്കുന്നു. പുതിയ പ്രതിഭകള്‍ ഈ ചതിക്കുഴിയില്‍ വീണ്‌പോകുന്നു.
?യഥാര്‍ത്ഥത്തില്‍ സിനിമ ആരുടേതാണ്. സംവിധായകന്റെതാണോ.
തീര്‍ച്ചയും സിനിമ സംവിധായകന്റെ കല തന്നെയാണ്. സംവിധായകന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും തന്നെയാണ് സിനിമ. ഇപ്പോഴത്തെ പല സംവിധായകര്‍ക്കും ആഗ്രഹിക്കാനുള്ള അര്‍ഹതപോലുമില്ല. അപ്പോഴാണ് നടനും എഴുത്തുകാരനും മറ്റും ചോദ്യം ചെയ്യുന്നത്. സത്യന്‍ അന്തികാടിന് വേണ്ടി എഴുതുമ്പോള്‍ സത്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് ഞാന്‍ എഴുതുന്നത്. അപ്പോള്‍ സത്യന്‍ അന്തികാടിന് പറയാം ആ സിനിമ സത്യന്റെതാണെന്ന്. പ്രിയനും കമലിനും പറയാന്‍ സാധിക്കും അവര്‍ സംവിധാനം ചെയ്യുന്ന സിനിമ അവരുടേതാണെന്ന്. സിനിമ സംവിധായകന്റെയാണ്. സംവിധായകന്റെ തന്നെയാവണം. പലരുടേയും കാര്യത്തില്‍ അത് സംഭവിക്കുന്നില്ല. അപ്പോളാണ് സിനിമ എല്ലാവരുടേയുമെന്ന് പറയേണ്ടിവരുന്നത്.
? താങ്കള്‍ സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ കാലികപ്രസക്‌തിയുള്ള ചിത്രങ്ങളായിരുന്നു. താങ്കളുടെ സംവിധാനത്തില്‍ ഇനി ഒരു സിനിമ.
ചിന്താവിഷ്‌ടയായ ശ്യാമള പുറത്തിറങ്ങിയിട്ട് ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനു ശേഷം നിരവധി നിര്‍മ്മാതാക്കള്‍ എന്നെ സമീപിച്ചു. ഇതൊക്കെ നിമിത്തമാണ്. ഒരു നിര്‍മ്മാതാവ് സമീപിച്ചുവെന്ന് കരുതി ഒരു സിനിമ ചെയ്യാന്‍ കഴിയുമോ. ഞാന്‍ നിമിത്തത്തില്‍ വിശ്വസിക്കുന്നു. എനിക്ക് വഴങ്ങുന്ന ഒരു ആശയം കിട്ടിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യൂ. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നിവയ്‌ക്ക് മേലെയായിരിക്കും അടുത്ത സിനിമ.
No comments:
Post a Comment