Friday, April 8, 2011

VARUNNI





സിനിമാപ്രദര്‍ശനം

വേദിയായ തൃശൂര്‍ പൂരം


ധനേഷ്‌കൃഷ്‌ണ

മലയാളി ആദ്യമായി സിനിമാപ്രദര്‍ശനം ഒരു സിനിമാപ്രദര്‍ശനശാലയില്‍ കണ്ടത്‌ 1907 ലെ തൃശൂര്‍ പൂരം നാളിലാണ്‌. 1906ല്‍ തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഉദ്യോഗസ്‌ഥനായ പോള്‍ വിന്‍സന്റ്‌ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തിയെങ്കെിലും അതിന്‌ വേണ്ടത്ര ജനപങ്കാളിത്തമുണ്ടായിരുന്നില്ല. `ഡിസന്‍ ബയോസ്‌കോപ്പു'മായി തൃശൂരിലെത്തിയ പോള്‍ വിന്‍സന്റ്‌നിന്ന്‌ കാട്ടുക്കാരന്‍ വാറുണ്ണിജോസഫ്‌ ബയോസ്‌കോപ്പ്‌ വാങ്ങുകയായിരുന്നു. 1907 ലെ പൂരത്തിന്‌ വാറുണ്ണിയുടെ ഒരു കൂടാരവും ഉയര്‍ന്നു. ഇതുവരെയുള്ള പൂരത്തിന്‌ കാണാതിരുന്ന കൂടാരം പൂരപ്രേമികളില്‍ കൗതുകമേകി. പൂരത്തിന്റെ വാദ്യമേളങ്ങളില്‍ മനം നിറഞ്ഞ പൂരപ്രേമികളെ സിനിമയുടെ മാസ്‌മരികത ആകര്‍ഷിക്കുമെന്ന്‌ വാറുണ്ണി ചിന്തിച്ചുകാണണം. അതുകൊണ്ടായിരിക്കാം പൂരത്തിന്റെ
പ്രദര്‍ശന-വില്‌പനശാലകള്‍ക്കിടയില്‍ ഉയര്‍ന്ന വാറുണ്ണിയുടെ കൂടാരത്തിലേക്ക്‌ പണം പിരിച്ച്‌ പൂരപ്രമികളെ കടത്തിവിട്ടത്‌. സിനിമയുടെ വിപണന-പ്രദര്‍ശന തന്ത്രവും അന്നേ വാറുണ്ണി മനസിലാക്കിയിരുന്നുവെന്ന വേണം കരുതാന്‍. കൂട്ടമായി കൂടാരത്തില്‍ കയറിയ പൂരപ്രേമികള്‍ മുന്നിലുള്ള വെള്ളത്തുണിയില്‍ കുതിര ഓടുന്നതും പൂവിരിയുന്നതും കണ്ടപ്പോള്‍ അന്തംവിട്ടു നിന്നുപോയി. പ്രദര്‍ശനശാലകള്‍ക്കുള്ളില്‍ വെളിച്ചത്തിനായി ഉപയോഗിച്ചരുന്നത്‌ പെട്രോമാക്‌സ്‌ വിളക്കുകളായിരുന്നു. പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പേ വിളക്കുകളെ മറച്ചുവയ്‌ക്കാവുന്ന സജ്‌ജീകരം ജോസഫ്‌ ഏര്‍പ്പെടുത്തിയിരുന്നു. കഥാപ്രസംഗകലാകാരന്‍മാരുടെ രീതിയെ അനുസ്‌മരിപ്പിക്കുന്നതരത്തിലാണ്‌ പ്രദര്‍ശനത്തിനു മുമ്പ്‌ കഥയെക്കുറിച്ച്‌ വിവരണം നല്‍കുക. കുതിര ഓടുന്നതും പൂവിരിയുന്നതും ക്രിസ്‌തുവിന്റെ ചരിത്രവുമൊക്കെയാണ്‌ ഏറെയും പ്രദര്‍ശിപ്പിച്ചത്‌. ആ വര്‍ഷം പൂരപ്രേമികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ പൂര വിശേഷങ്ങളായിരുന്നില്ല, മനസില്‍ സിനിമ നിറച്ച അത്ഭുതവും അനുഭവവുമായിരുന്നു.

No comments: